രാജ്യസഭ തെരഞ്ഞെടുപ്പ് | ഹൈക്കോടതി വിധി സ്വാഗതാർഹം: എ വിജയരാഘവൻ
Last Updated:
പുതിയ അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതാവും ജനഹിതം പ്രതിഫലിപ്പിക്കുകയെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: ഈ നിയമസഭയുടെ കാലാവധിക്കുള്ളില്‍ തന്നെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.
"രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്. അത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ബി ജെ പിയുടെ താല്‍പര്യം അനുസരിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാനുള്ള ഗൂഢനീക്കമാണ് കേന്ദ്ര നിയമ മന്ത്രാലയം നടത്തിയത്.
കേന്ദ്ര സർക്കാരിന്റെ താൽപര്യങ്ങള്‍ക്ക് കീഴടങ്ങുകയാണ് ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്‌തതെന്നും" വിജയ രാഘവൻ പറഞ്ഞു.
advertisement
കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പുതിയ അംഗങ്ങള്‍ക്കാണ് വോട്ടു ചെയ്യാൻ അവകാശമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദത്തെ തള്ളിയാണ് ഹൈക്കോടതി നിര്‍ണ്ണായക വിധി പ്രഖ്യാപിച്ചത്.
ഏപ്രില്‍ ആദ്യവാരം നടത്താനിരുന്ന തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാറ്റി വെച്ചതിനെതിരെ നിയമസഭാ സെക്രട്ടറിയും സി പി എം നേതാവ് എസ് ശര്‍മ്മയും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
advertisement
സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും നിലവിലെ സാമാജികര്‍ക്കാണ് ഇപ്പോഴുള്ള ഒഴിവുകളിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ അവകാശമുള്ളത്. ഇത് നിഷേധിക്കുന്നത് സാമാജികരുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.
കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. രാജ്യസഭാ അംഗങ്ങളുടെ കാലാവധി തീരും മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് അറിയിച്ചെങ്കിലും തീയതി വ്യക്തമാക്കിയിരുന്നില്ല. പുതിയ അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതാവും ജനഹിതം പ്രതിഫലിപ്പിക്കുകയെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
advertisement
എന്നാല്‍, ഈ വാദങ്ങള്‍ തള്ളിയാണ് കോടതി ഉത്തരവ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, സി പി എമ്മില്‍ നിന്നുള്ള കെ കെ രാഗേഷ്, മുസ്ലിം ലീഗിലെ പി വി അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി ഏപ്രില്‍ 21നാണ് അവസാനിപ്പിക്കുന്നത്. നിലവിലെ അംഗസംഖ്യയില്‍ ഇടതുപക്ഷത്തിന് രണ്ടും യു ഡി എഫിന് ഒന്നും അംഗങ്ങളെ വിജയിപ്പിക്കാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 12, 2021 5:52 PM IST